തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോണ്ഗ്രസ് തെരഞ്ഞെടുപ്പു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണയായ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തേക്ക്.
സണ്ണി ജോസഫ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങുന്പോൾ കെപിസിസി പ്രസിഡന്റിന്റെ ചുമതല പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കോ മാവേലിക്കരയുടെ ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിനോ നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത് ഇറങ്ങുന്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല മുതിർന്ന നേതാക്കളിൽ ഒരാൾക്കു നൽകുന്നതാണ് കീഴ് വഴക്കം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരുകളാണ് ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റെയും.
സണ്ണി ജോസഫ് വീണ്ടും ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പുതിയ ചുമതലയിൽ എത്തുന്ന ആൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും നിയമസഭാ മത്സരരംഗത്തുണ്ട്. മറ്റൊരു വർക്കിംഗ് പ്രസിഡന്റായ ഷാഫി പറന്പിൽ എംപിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെ ചേർന്ന കോണ്ഗ്രസ് തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകാൻ ധാരണയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ. ബാബുവിനോട് തൃപ്പൂണിത്തുറയിൽ വീണ്ടും മത്സരിക്കാൻ അഭ്യർഥിക്കും.
കെ. ബാബു വീണ്ടും മത്സരിച്ചാൽ തൃപ്പുണിത്തുറയിൽ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണുള്ളത്. ഇക്കാര്യത്തിൽ കെ.ബാബുവിന്റെ നിലപാട് നിർണായകമാകും. ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ടെങ്കിലും എൽദോസ് കുന്നപ്പിള്ളി പെരുന്പാവൂരിൽ വീണ്ടും ജനവിധി തേടും.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം പൊതുസ്വതന്ത്രനെ കണ്ടെത്തി മത്സരിപ്പിക്കാനാണ് ആലോചന.
ലൈംഗിക പീഡന പരാതികൾ തുടർച്ചയായി ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്ഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരൻ കണ്ണൂരിൽ ജനവിധി തേടിയപ്പോൾ എം.എം. ഹസൻ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. പിന്നീട് സ്ഥാനം വിട്ടു നൽകാത്തതിനെത്തുടർന്ന് തർക്കവുമുയർന്നിരുന്നു.